Saturday, May 12, 2007

1:4 നാരദ മുനിയുടെ ആവിര്‍ഭാവം


കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:




സ്കന്ധം ഒന്ന്


സൃഷ്ടി


അദ്ധ്യായം:4


നാരദ മുനിയുടെ ആവിര്‍ഭാവം



ശ്ലോകം 1
വ്യാസ ഉവാച
ഇതി ബ്രുവണം സംസ്ത്യൂയ
മുനിനാം ദീര്‍ഘശസ്ത്രിനം
വൃദ്ധ കുല-പതിഃ സൂതം
ബഹ് വൃചഃ ശൌനകോ അബ്രവീത്
വിവര്‍ത്തനം

സുതഗോസ്വാമിയുടെ ഈ വാക്കുകള്‍ കേട്ടശേഷം യാഗത്തിനായി അവിടെക്കൂടിയിരുന്ന ഋഷിമാരില്‍ ഏറ്റവും പ്രായം ചെന്നതും ജ്ഞാനിയുമായ ശൌനക മുനി സുത ഗോസ്വാമിയെ അഭിനന്ദിച്ചു കൊണ്ട് ഇത്തരത്തില്‍ പറഞ്ഞു:

ശ്ലോകം 2

ശൌനക ഉവാച
സുത സുത മഹാ-ഭാഗ
വദ നൊ വദതം വര
കാതം ഭഗവതീം പുണ്യം
യദ് അഹ ഭഗവാന്‍ ചുകഃ
വിവര്‍ത്തനം

ശൌനകന്‍ പറഞ്ഞു: അല്ലയോ സുത ഗോസ്വാമി, അങ്ങ് അത്യന്തം ഭാഗ്യവാനും സര്‍വ്വരാലും മാനിയ്ക്കേണ്ടവനുമാണ് കാരണം അങ്ങേയ്ക്ക് ഭഗവതത്തെക്കുറിച്ച് സംസാരിയ്ക്കുന്നതിനും അതിലെ ശ്ലോകങ്ങളെ വിവരിയ്ക്കുന്നതിനും കഴിയ്ന്നുണ്ട്. ആയതിനാല്‍ മഹാനും ശക്തനുമായ മഹര്‍ഷി ശുകദേവ ഗോസ്വാമിയാല്‍ ആഖ്യാനം ചെയ്യപ്പെട്ട ഭക്തിയുടെ നിറകുടമായ ശ്രീമദ് ഭാഗവതത്തിലെ ഉപദേശങ്ങള്‍ ഞങ്ങള്ക്കായി വിവരിച്ചാലും.

ശ്ലോകം 3

കസ്മിന്‍ യുഗേ പ്രവൃത്തേയം
സ്ഥനേ വ കേന ഹേതുന
കുതഃ സംചോദിതഃ കൃഷ്ണഃ
കൃതവാന്‍ സംഹിതം മുനിഃ
വിവര്‍ത്തനം

ഏതു കാലഘട്ടത്തിലാണ് ഇത് ആദ്യം ആരംഭിച്ചതെന്നും ഏത് സ്ഥലത്തു വച്ചാണിത് സംഭവിച്ചെതെന്നും എന്തിനുവേണ്ടിയായിരുന്നു എന്നും ദയവായി അങ്ങ് ഉരചെയ്താലും. മഹാമുനിയായ കൃഷ്ണ ദ്വൈപായന വ്യാസന്‍ എവിടെ നിന്നാണ് ഈ അമൂല്യമായ സംഹിത ചിട്ടപ്പെടുത്താനുള്ള പ്രചോദനം ലഭിച്ചത്?

ശ്ലോകം 4

തസ്യ പുത്രോ മഹാ-യോഗി
സമ-ദൃന്‍ നിര്‍വ്വികല്പകഃ
ഏകാന്ത-മതിര്‍ ഉന്നിദ്രോ
ഗൂഢോ മൂഢ ഇവേയതേ
വിവര്‍ത്തനം

അദ്ദേഹത്തിന്‍റെ (വ്യാസദേവന്‍റെ) പുത്രന്‍ സമതോലനം ചെയ്ത അദ്വൈത വേദാന്തിയും
ഒരു മഹാഭക്തനുമായിരുന്നു, അദ്ദേഹത്തിന്‍റെ മനസ്സ് എല്ലായ്പ്പോഴും അദ്വൈതത്തില്‍ വ്യപരിച്ച് കൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ ആത്മീയതലം ലൌകിക പ്രവര്‍ത്തനങ്ങളിലായിരുന്നു, എന്നാല്‍ വിവസ്ത്രനായി ചുറ്റിക്കറങ്ങുന്നതു കാരണം അദ്ദേഹം ഒരു പാമരനായി കാണപ്പെട്ടു.

ശ്ലോകം 5

ദൃഷ്ടവാനൂയന്തം ഋഷീം ആത്മജം അപി അനഗ്നം
ദേവ്യോ ഹ്രീയ പരിദാധൂര്‍ ന സുതസ്യ ചിത്രം
തദ് വീക്ഷയ പൃച്ഛതി മുനൌ ജഗദുസ് തവസ്തി
സ്ത്രീ-പും-ഭീദ ന തു സുതസ്യ വിവിക്ത-ദൃഷ്ടേഃ
വിവര്‍ത്തനം

ഒരിയ്ക്കല്‍ വ്യാസദേവന്‍ തന്‍റെ പുത്രനെ പിന്തുടര്‍ന്ന് യൌവ്വനയുക്തകളായ കന്യകമാര്‍ കുളിയ്ക്കുന്ന ഒരു കുളക്കടവിലെത്തി വസ്ത്രധാരിയായിരുന്നിട്ട് കൂടി വ്യാസദേവനെ കണ്ട മാത്രയില്‍ കന്യകമാര്‍ പെട്ടെന്ന് തങ്ങളുടെ നാണം മറച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ പുത്രന്‍ കടന്നു പോകുമ്പോള് അവരത് ചെയ്തില്ല. ഇതിന്‍റെ പൊരുളെന്താണെന്ന് വ്യാസദേവന്‍ ആ കന്യകമാരോടാരാഞ്ഞു: അപ്പോളവര്‍ പറഞ്ഞു അങ്ങയുടെ പുത്രന്‍ ആത്മ ശുദ്ധീകരണം സാധിച്ചവനായത്കൊണ്ട് അദ്ദേഹം ഞങ്ങളെ നോക്കുമ്പോള്‍ സ്ത്രീ പുരുഷ വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ വ്യാസദേവനില്‍ ആ വ്യത്യാസം അവര്‍ കണ്ടു അതുകൊണ്ടാണാ കന്യകമാര്‍ അങ്ങനെ ചെയ്തത്.
ശ്ലോകം 6

കഥം അലക്ഷിതഃ പൌരൈഃ
സമ്പ്രാപ്താഃ കുരു-ജങളന്‍
ഉന്മത്ത-മൂക-ജദാവദ്
വിചാരന്‍ ഗജ-സഹ്വയേ
വിവര്‍ത്തനം

വ്യസ പുത്രനായ ശ്രീല ശുകദേവര്, ഉള്‍നാടന്‍ പ്രവിശ്യകളായ കുരു, ജംഗള പ്രദേശങ്ങളിലൂടെ ഒരു ബധിരനും മന്ദബുദ്ധിയുമായ ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിഞ്ഞു എപ്പോഴാണോ പട്ടണ പ്രദേശമായ ഹസ്തിനപുരത്തിലെത്തിയത്(ഇന്നത്തെ ഡെല്‍ഹി) എങ്ങനെയാണ് അവിടുത്തെ പ്രജകള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്?

ശ്ലോകം 7

കഥം വ പാണ്ഡവേയസ്യ
രാജര്‍ഷേര്‍ മുനീന സഹ
സം‌വദഃ സമഭൂത് തത
യത്രൈസ സത്വതീ ശ്രുതിഃ
വിവര്‍ത്തനം

മഹത്തായ ഈ ആത്മീയ വേദസാരത്തെ(ഭാഗവതം) പാടി കേള്‍പ്പിയ്ക്കാന്‍ പരീക്ഷിത് മഹാരാജാവിന് എങ്ങനെയാണ് ആ മാമുനിയെ ലഭിച്ചത്?

ശ്ലോകം 8

സ ഗോ-ദോഹന-മാത്രം ഹി
ഗൃഹേഷു ഗൃഹ-മേധിനാം
അവേക്ഷതേ മഹാ-ഭാഗസ്
തീര്‍ത്ഥി-കുര്‍വംസ് തദ് ആശ്രമം
വിവര്‍ത്തനം

ഒരിയ്ക്കല്‍ അദ്ദേഹത്തിന് (ശുക ദേവ ഗോസ്വാമിയ്ക്ക്) ഒരു ഗൃഹസ്ഥന്റ്റെ വീട്ടുവാതില്‍ക്കല്‍ ഗൃഹനാഥന്‍ തന്‍റെ പശുവിനെ കറന്ന് പാല്‍ കൊണ്ടുവരുന്നതുവരെ ആ വീടിന് കാവലാളായി നില്‍ക്കേണ്ടി വന്നു. ആ ഗൃ ഹത്തെ പവിത്രീകരിയ്ക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്.

ശ്ലോകം 9

അഭിമന്യു-സുതം സുത
പ്രാഹുര്‍ ഭാഗവതോത്തമം
തസ്യ ജന്മ മഹാശ്ചൈര്യം
കര്‍മ്മണി ച ഗ്രണീഹി നഃ
വിവര്‍ത്തനം

അഭിമന്യു സുതനായ പരീക്ഷിത് മഹാരാജാവ് ഭഗവാന്‍റെ ഒരു മഹാ ഭക്തനാണെന്ന് കേട്ടിട്ടുണ്ട് കുടാതെ അദ്ദേഹത്തിന്‍റെ ജനനവും പ്രവര്‍ത്തനങ്ങളും ഒക്കെ വളരെ ആശ്ചര്യ പ്രദായകമെന്നും കേട്ടിട്ടൂണ്ട്, അദ്ദേഹത്തെക്കുറിച്ചും അങ്ങ് ദയവായി ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.

ശ്ലോകം 10

സ സമ്രാട്ട് കസ്യ വ ഹേതോഃ
പാണ്ഡൂനാം മന-വര്‍ദ്ധനഃ
പ്രായോപവിഷ്ടോ ഗംഗായം
അനാദൃത്യാധിരത്-ശ്രീയം
വിവര്‍ത്തനം

അദ്ദേഹം ഒരു മഹാനായ ചക്രവര്‍ത്തിയായിരുന്നു കൂടാതെ സര്‍വ്വൈശ്വര്യ പ്രദായകമായിരുന്നു അദ്ദേഹത്തിന്‍റെ സാമ്രാജ്ജ്യം. പാണ്ഡു വംശത്തിന്‍റെ അഭിവൃദ്ധിയും യശസ്സും ഉയര്‍ത്തുന്നതില്‍ അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് എല്ലാം ഉപേക്ഷിച്ച് ഗംഗയുടെ തീരത്ത് ഇങ്ങനെ നീരാഹാര വ്രതമെടുത്ത് മരണം കൈവരിയ്ക്കാന്‍ തീരുമാനിച്ചത്?
ശ്ലോകം 11

നമന്തി യത്-പാദ-നികേതം ആത്മനഃ
ശിവായ ഹാനീയ ധാനാനി സത്രവഃ
കാതം സ വീരഃ ശ്രീയാം അങ ദുഷ്ട്യജം
യുവൈസതോത്സ്രഷ്ടും അഹോ സഹസുഭിഃ
വിവര്‍ത്തനം

തങ്ങളുടെ തന്നെ അഭിവൃദ്ധിയ്ക്കായി തന്‍റെ ശത്രുക്കള്‍പോലും അവരവരുടെ സമ്പാദ്യമെല്ലാം അദ്ദേഹത്തിന്‍റെ കാല്‍ക്കീഴില്‍ വച്ച് കൈവണങ്ങി നില്ക്കും അത്രയ്ക്ക് മഹാനായ ഒരു ചക്ര വര്‍ത്തിയായിരുന്നു അദ്ദേഹം. ശക്തിസൌന്ദര്യങ്ങളാവോളമുള്ള അദ്ദേഹത്തിന് രാജകീയ പ്രൌഢി യും സമ്പദ് സമൃദ്ധിയും ഒട്ടും കുറവല്ല. എന്നിട്ടും എന്തിനു വേണ്ടിയായിരുന്നു അദ്ദേഹം തന്‍റെ ജീവന്‍ ഉള്‍പ്പടെ എല്ലാം ഉപേക്ഷിച്ചത്?

ശ്ലോകം 12

ശിവായ ലോകസ്യ ഭവായ ഭൂതയേ
യ ഉത്തമ-ശ്ലോക-പരായണ ജനഃ
ജീവന്തി നാത്മാര്‍ത്ഥം അസൌ പരാശ്രയം
മുമോച നിര്‍വിദ്യ കുതഃ കലേവരം
വിവര്‍ത്തനം

പരമദിവ്യോത്തമ പുരുഷന്‍റെ കാരണങ്ങള്‍ക്കായി സ്വയം അര്‍പ്പിതാരായവര്‍ മറ്റുള്ളവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കും അവരുടെ ഉന്നതിയ്ക്കും വേണ്ടി മാത്രമായിരിയ്ക്കും നിലകോള്ളുക. അവര്‍ ഒരിയ്ക്കലും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ജീവിയ്ക്കാറില്ല, അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് പരീക്ഷിത് ചക്രവര്‍ത്തി ലൌകിക ഉടമസ്ഥതയൊക്കെ ത്യജിച്ച് മറ്റുള്ള വര്‍ക്ക് അഭയമാകേണ്ട നശ്വരമായ ആ ശരീരം ഉപേക്ഷിയ്ക്കാന്‍ തയ്യാറായത്?

ശ്ലോകം 13

തത് സര്‍വ്വം നഃ സമചക്ഷവ
പൃഷ്ടോ യദ് ഇഹ കിഞ്ചന
മന്യേ ത്വം വിഷയെ വാചം
സ്നാതം അന്യത്ര ചന്ദസാത്
വിവര്‍ത്തനം

വേദങ്ങളിലെ ചില ഭാഗങ്ങളൊഴികെ മറ്റുള്ള വിഷയങ്ങളില്‍ അങ്ങേയ്ക്കുള്ള വൈദഗ്ദ്ധ്യം ഞങ്ങള്‍ മനസ്സിലാക്കുന്നു, അങ്ങനെയെങ്കില്‍ ഞങ്ങളിപ്പോള്‍ മുന്നൊട്ട് വച്ച ഈ ചോദ്യങ്ങളുടെ യെല്ലാം ഉത്തരം അങ്ങേയ്ക്ക് കൃത്യമായും പറയാന്‍ സാധിയ്ക്കും.

ശ്ലോകം 14

സുത ഉവാച
ദ്വാപരേ സമാനുപ്രാപ്തേ
തൃതീയേ യുഗ-പര്യയേ
ജാതഃ പരാസരാദ് യോഗി
വാസവ്യം കലയ ഹരേഃ
വിവര്‍ത്തനം

സുത ഗോസ്വാമി പറഞ്ഞു: എപ്പോഴാണോ രണ്ടാം സഹസ്രാബ്ദം മൂന്നാം സഹസ്രാബ്ദത്തിലേയ്ക്ക് കടന്നത്, മാമുനിയായ വ്യാസദേവന്‍ പരാശരമുനിയിലൂടെ വസു പുത്രിയായ സത്യവതിയുടെ ഗര്‍ഭ ത്തില് വന്ന് അവതരിച്ചു.

ശ്ലോകം 15

സ കഥാചിത് സരസ്വത്യ
ഉപാസ്പൃശ്യ ജലം സുചിഃ
വിവിക്ത ഏക അസീന
ഉദിതേ രവി-മണ്ഡലേ
വിവര്‍ത്തനം

ഒരിയ്ക്കല്‍ ഒരിടത്ത് വ്യാസദേവന്‍ സൂര്യോദയത്തില് സരസ്വതിനദിയില്‍ നിന്ന് പ്രഭാതകൃത്യ ങ്ങളൊക്കെ കഴിഞ്ഞ് ധ്യാനിയ്ക്കുന്നതിനായി ഒറ്റയ്ക്ക് ഒരു സ്ഥലത്തിരുന്നു.
ശ്ലോകം 16

പാരാവാര-ജ്ഞഃ സ ഋഷിഃ
കാലേനാവ്യക്ത-രംഹസ
യുഗ-ധര്‍മ്മ-വ്യതീകരം
പ്രാപ്തം ഭൂവി യുഗേ യുഗേ
വിവര്‍ത്തനം

മഹാനായ വ്യാസദേവന്‍ പല വ്യതിചലനങ്ങളും പ്രസ്തുത സഹസ്രാബ്ദത്തില്‍ കാണുന്നുണ്ടാ യിരുന്നു. ചില മറഞ്ഞിരിയ്ക്കുന്ന ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കാരണം ഭൂമിയില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ സംഭവ്യമാണെന്നും അദ്ദേഹം അറിഞ്ഞു.

ശ്ലോകം 17-18

ഭൌതികാനാം ച ഭാവനം
ശക്തി-ഹ്രസം ച തത്-കൃതം
അശ്രദ്ധാദാനാന്‍ നിഃസത്ത്വന്‍
ദുര്‍മേദാന്‍ ഹ്രസീതയുഷഃ
ദുര്‍ഭാഗംസ് ച ജ്ഞാനാന് വിക്ഷ്യ
മുനിര്‍ ദിവ്യേന ചക്ഷുസ
സര്‍വ്വ-വര്‍ണാശ്രമാനം യദ്
ദധ്യൌ ഹിതം അമോഘ-ദൃക്
വിവര്‍ത്തനം

സര്‍വ്വ ജ്ഞാനിയായ ആ മഹാമുനിയ്ക്ക് തന്‍റെ ജ്ഞാന ചക്ഷുസാലും ആദ്ധ്യാത്മിക കാഴ്ചപ്പാടു കളിലൂടെയും യുഗാബ്ദങ്ങളുടെ പ്രഭാവത്താല്‍ ഭൌതികമായ എല്ലാത്തിനും സംഭവ്യമാകാവുന്ന അധഃപതനങ്ങളെ മുന്‍ കൂട്ടീ കാണാന്‍ സാധിച്ചു. പൊതുവേ അവിശ്വാസികളുടെ ആയുസ്സു കുറയുന്നതും നെറികേട് അവരുടെ അക്ഷമയെ കൂട്ടുന്നതും അദ്ദേഹം കണ്ടു. അങ്ങനെ അദ്ദേഹം എല്ലാ നിലവാരത്തിലുള്ളവരുടെയും ജീവിതത്തിന്‍റെ നാനാ തുറകളിലുള്ളവരുടെയും ക്ഷേമൈശ്വര്യ ങ്ങള്‍ക്കുവേണ്ടി ധ്യാനനിരതനായി.

ശ്ലോകം 19

ചതുര്‍-ഹോത്രം കര്‍മ്മ ശുദ്ധം
പ്രജാനാം വിക്ഷയ വൈദികം
വ്യതാധാദ് യജ്ഞ-സന്തത്വയി
വേദം ഏകം ചതുര്‍-വിദം
വിവര്‍ത്തനം

വേദങ്ങള്‍ ഉദ്ബോധിപ്പിയ്ക്കുന്ന യജ്ഞക്രിയകളിലൂടെ മാനുഷിക പ്രവര്‍ത്തനങ്ങളെ ശുദ്ധീകരി യ്ക്കാമെന്നും അദ്ദേഹം കണ്ടു. അത്തരം ക്രിയകളെ ലഘൂകരിക്കുന്നതിലേയ്ക്കായി വേദത്തെ നാലായി വിഭജിച്ചു, വേദസാരത്തെ മനുഷ്യരുടെ ഇടയില്‍ കൂടുതല്‍ വിസ്തൃതമാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.

ശ്ലോകം 20

ഋഗ്-യജുഃ-സമാതര്‍വാഖ്യ
വേദസ് ചാത്വര ഉദ്ധൃതഃ
ഇതിഹാസ-പുരാണം ച
പഞ്ചമോ വേദ ഉച്യതേ
വിവര്‍ത്തനം

നാല് വിഭാഗങ്ങളിലായി ഉണ്ടായിരുന്ന യഥാര്‍ത്ഥ ജ്ഞാനശ്രോതസ്സുകളെ(വേദങ്ങളെ) അദ്ദേഹം വ്യത്യസ്തങ്ങളാക്കി. എന്നാല്‍ ചരിത്ര സത്യങ്ങളെയും പുരാണങ്ങളിലെ ആധികാരികതയുള്ള കഥകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് അദ്ദേഹം പഞ്ചമ വേദമെന്ന് വിവക്ഷ ചെയ്തു.
ശ്ലോകം 21

തത്രാര്‍ഗ-വേദ-ധരഃ പൈലഃ
സാമഗോ ജൈമിനിഃ കവിഃ
വൈശമ്പായന ഏവൈകോ
നിശ്നതോ യജുസം ഉത
വിവര്‍ത്തനം

വേദങ്ങളെ നാലായി വിഭജിച്ച ശേഷം, പൈല ഋഷി ഋഗ്വേദത്തിലും ജൈമിനി സാമവേദത്തിലും നിപുണരായിത്തീര്‍ന്നു, കൂടാതെ വൈശമ്പായനന്‍ ഒറ്റയ്ക്ക് യജുര്‍വേദത്തിലും പരമപദ പ്രാപ്തി നേടി.

ശ്ലോകം 22

അതര്‍വങീരസം അസിത്
സുമന്തുര്‍ ദാരുണോ മുനിഃ
ഇതിഹാസ-പുരാണാനാം
പിതാ മേ രോമഹര്‍ഷണഃ
വിവര്‍ത്തനം

മന്ത്ര-തന്ത്രങ്ങളില്‍ ആത്മാര്‍പ്പണം ചെയ്ത് വിഹരിച്ച സുമന്തു മുനി അങീരയെ അഥര്‍വ്വവേദത്തിന്‍റെ ചുമതല ഏല്പിച്ചു. കൂടാതെ എന്‍റെ പിതാവായ രോമഹര്‍ഷണയ്ക്കായി പുരാണങ്ങളുടെയും മറ്റ് ചരിത്ര സാക്ഷ്യ്ങ്ങളുടെയും ചുമതല.

ശ്ലൊകം 23

ത ഏത ഋഷയോ വേദം
സ്വം സ്വം വ്യസ്യണ്‍ അനേകധ
ശിഷ്യൈ പ്രശിഷ്യൈസ് തച്-ചിഷ്യൈര്‍
വേദസ് തേ സഖിനോ അഭവാന്‍
വിവര്‍ത്തനം

ജ്ഞാനികളായ ഈ എല്ലാ പണ്ഡിത രത്നങ്ങളും തങ്ങളുടേതായ രീതിയില്‍ തങ്ങള്‍ക്കു ലഭിച്ച വേദ ത്തെ പലേ ശിഷ്യന്മാര്‍ക്കും, അവരുടെ ശിഷ്യഗണങ്ങള്‍ക്കും അവരുടെ ശിഷ്യ ഗണങ്ങ ള്‍ക്കും പകര്‍ന്നു നല്‍കി, അങ്ങനെ വേദങ്ങളുടെ ഓരോ ശാഖയ്ക്കും അനുവാദകരുണ്ടാവാന്‍ തുടങ്ങി.

ശ്ലോകം 24

ത ഏവ വേദ ദുര്‍മേധൈര്‍
ധാര്യന്തേ പുരുഷൈര്‍ യഥ
ഏവം ചകര ഭഗവാന്‍
വ്യാസഃ കൃപണ-വത്സലഃ
വിവര്‍ത്തനം

അങ്ങനെ മഹായോഗിയായ വ്യാസദേവന്‍, അജ്ഞനായവരോട് ദയാവായ്പ് തോന്നി വേദങ്ങളെ പരിശോധിയ്ക്കുകയും ബൌദ്ധികമായി താണ മനുഷ്യര്‍ക്കു പോലും സ്വാശീകരിയ്ക്കാന്‍ തക്ക രീതിയില്‍ അതിനെ മാറ്റിയെടുക്കുകയും ചെയ്തു.

ശ്ലോകം 25

സ്ത്രീ-ശൂദ്ര-ദ്വിജബന്ധൂനാം
ത്രയി ന ശ്രുതി-ഗോചര
കര്‍മ- ശ്രേയസി മുഢാനാം
ശ്രേയ ഏവം ഭവേദ് ഇഹ
ഇതി ഭരതം അഖ്യാനം
കൃപയ മുനീനാം കൃതം
വിവര്‍ത്തനം

മനുഷ്യ കുലത്തിന് പരമ പദപ്രാപ്തി ലഭിയ്ക്കാന്‍ ഇതേയുള്ളൊരു മാര്‍ഗ്ഗം എന്ന് കണ്ടിട്ട് അനുകമ്പ തോന്നിയിട്ടാണ് വ്യാസദേവന്‍ ബൌദ്ധികമായി അങ്ങനെ ചെയ്തത്. അങ്ങനെ അദ്ദേഹം മഹാഭാരതമെന്ന ചരിത്ര പരമായ വിശകലനങ്ങളെ സമാഹരിയ്ക്കുകയും അവ സ്ത്രീകള്‍ക്കും, ബ്രഹ്മണ, ക്ഷത്രിയ, വൈശ്യ കുലങ്ങളില്‍ ജനിച്ചവര്‍ക്കും കൂടാതെ ആദ്ധ്യാത്മിക സംസ്കാരം നേടിയ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തു.
ശ്ലോകം 26

ഏവം പ്രവൃത്തസ്യ സദ
ഭൂതാനാം ശ്രേയസി ദ്വിജഃ
സര്‍വ്വാത്മകേനപി യദ
നതുസ്യാദ് ദൃദയം തതഃ
വിവര്‍ത്തനം

അല്ലയോ ദ്വിജാതരായ ബ്രാഹ്മണരേ, സര്‍വ്വരുടെയും ക്ഷേമൈശ്വര്യങ്ങള്ക്ക് വേണ്ടിയാണ് അദ്ദേഹം സ്വയം ഇങ്ങനെ ചെയ്തതെങ്കിലും അദ്ദേഹത്തിന്‍റെ മനസ്സ് ഒട്ടുംതന്നെ സംതൃപ്തമായിരുന്നില്ല.

ശ്ലോകം 27

നതിപ്രസിദാദ് ദൃധയഃ
സരസ്വത്യസ് തതേ സുചൌ
വിതര്‍ക്കയന്‍ വിവിക്ത-സ്ഥ
ഇദം കൊവച ധര്‍മ്മ-വിത്
വിവര്‍ത്തനം

അങ്ങനെ ആ മുനി വര്യന്‍ അസന്തുഷ്ടനായി കാണപ്പെട്ടു, അദ്ദേഹത്തിന്‍റെ ഹൃദയാന്തര്‍ഭാഗത്ത് അത് പ്രതിഫലിച്ച് നിന്നു, മതതത്വങ്ങളുടെ സാര സംഗ്രഹം മുഴുവന്‍ ഉള്‍ക്കോണ്ട അദ്ദേഹം സ്വയം ഇങ്ങനെ പറഞ്ഞു:

ശ്ലോകം 28-29

ദൃത-വ്രതേന ഹി മയ
ചന്ദാംസി ഗുരവോ അഗ്നയഃ
മനിത നിര്‍വ്യാലികേന
ഗൃഹീതം ചാനുശാസനം
ഭരത-വ്യാപദേസേന
ഹി അമ്നയര്‍ത്ഥാസ് ച പ്രദര്‍ശിദഃ
ദൃഷ്യതേ യത്ര ധര്‍മ്മാദി
സ്ത്രീ-ശൂദ്രാദിഭിര്‍ അപി ഉത
വിവര്‍ത്തനം

വളരെ ക്ലിപ്തമായ വ്രതാനുഷ്ഠാന പ്രതിജ്ഞകളിലൂടെയും നിര്‍വ്യാജമായുമാണ് ആദ്ധ്യാദ്മിക ഗുരുവും യജ്ഞാദിദേവനുമായ വേദത്തെ ഞാന്‍ ആരാധിച്ചിരുന്നത്, കൂടാതെ വ്യത്യസ്തങ്ങളായ നിയമ ക്രമങ്ങള്‍ പാലിയ്ക്കുകയും ഒരു ഗുരു പരമ്പരയെ പിന്തുടരേണ്ടതിന്‍റെ ആവശ്യം മഹാ ഭാരതത്തിന്‍റെ വിവരണത്തിലൂടെ വെളിവാക്കുകയും അതിലൂടെ സ്ത്രീകള്‍ക്കും, ശൂദ്രര്‍ക്കും മറ്റുള്ള വര്ക്കും(ദ്വിജ ബന്ധുവിനും) ഒരു പോലെ ധര്‍മ്മത്തിന്‍റെ പാത കണ്ടറിഞ്ഞ് പിന്തുടരാന്‍ പാക ത്തിലാക്കി.

ശ്ലോകം 30

തതാപി ബത മേ ദൈഹ്യോ
ഹി ആത്മ ചൈവത്മന വിഭുഃ
അസമ്പന്ന ഇവഭാതി
ബ്രഹ്മ-വര്‍ചസ്യ സത്തമഃ
വിവര്‍ത്തനം

വേദങ്ങളില്‍ പറഞ്ഞിട്ടുള്ള എല്ലാം അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ എന്നില്‍ സ്വയം ഉണ്ടായിരുന്നിട്ട് കൂടി എനിയ്ക്ക് ഞാന്‍ പലപ്പോഴും അപൂര്‍ണ്ണനായി തോന്നി.
ശ്ലോകം 31

കിം വ ഭഗവത ധര്‍മ്മ
ന പ്രായേണ നിരൂപിതഃ
പ്രിയഃ പരമഹംസാനം
ത ഏവ ഹി അച്യുത-പ്രിയഃ
വിവര്‍ത്തനം

അതിന് കാരണം ഒരു പക്ഷേ പരിപൂര്‍ണ്ണരായ ജീവസത്തകള്‍ക്കും അച്യുതനായ ഭഗവാനും ഏറ്റവും പ്രിയങ്കരമായ ഭക്തിയുത ഭഗവദ്സേവനത്തെക്കുറിച്ച് ഞാന്‍ ഒന്നും പറയാത്തതു കൊണ്ടാകാം.

ശ്ലോകം 32

തസ്യൈവം ഖിലം ആത്മനം
മന്യമനസ്യ ഖിദ്യതഃ
കൃഷ്ണസ്യ നാരദോ അഭ്യഗദ്
ആശ്രമം പ്രാഗ് ഉദാഹൃതം
വിവര്‍ത്തനം

മുന്‍പ് സൂചിപ്പിച്ചത് പോലെ കൃഷ്ണ ദ്വൈപായന വ്യാസദേവന്‍ ഇത്തരത്തില്‍ അതൃപ്തികരമായ അവസ്ഥയിലിരിയ്ക്കുന്ന വേളയില്‍ നാരദ മഹര്‍ഷി ആ പര്‍ണ്ണശാലയിലേയ്ക്ക് കടന്നു വന്നു.

ശ്ലോകം 33

തം അഭിജ്ഞയ സഹസ
പ്രത്യുത്താഗതം മുനിഃ
പൂജയം അസ വിധിവാന്‍
നാരദം സുര-പൂജിതം
വിവര്‍ത്തനം

നാരദര്‍ അവിടേയ്ക്ക് പ്രവേശിച്ച മാത്രയില്‍ തന്നെ ശ്രീ വ്യാസദേവന്‍ വളരെ ബഹുമാന പുരസ്കരം തന്‍റെ പീഠം വിട്ടെഴുന്നേല്‍ക്കുകയും വിധി പൂര്‍വ്വം അദ്ദേഹത്തെ ആചരിയ്ക്കാനയിയ്ക്കുകയും ചെയ്തു, അങ്ങനെ വ്യാസദേവന്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് നല്‍കുന്ന അതേ ആദരവാണ് നാരദ മഹര്‍ഷിയ്ക്കും നല്‍കിയത്.

ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം നാലിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.

No comments: